gfc

ഒറ്റയടിപ്പാതയുടെ കവിത

ഒറ്റയടിപ്പാതേ ഒറ്റയടിപ്പാതേ
ഒറ്റയടിവെച്ചുതന്നാലുണ്ടല്ലോ
നീ ഇരട്ടയടിപ്പാതയായിപ്പോയേനേ..
ഇരട്ടയടിപ്പാതേ ഇരട്ടയടിപ്പാതേ
ഒറ്റയടിവെച്ചുതന്നാലുണ്ടല്ലോ
നീ വീണ്ടും ഒറ്റയടിപ്പാതയായിപ്പോയേനേ..

ഒറ്റ അടിയും കിട്ടാത്തതുകൊണ്ട്
നീ ഇപ്പോഴും ഒറ്റയടിപ്പാതയായ് വളഞ്ഞുതിരിഞ്ഞ്
മെയിന്‍‌റോട്ടില്‍ ചെന്നുമുട്ടുന്നു.
വക്കുകളില്‍ പലജാതിവേലിപ്പൂവുകള്‍
തുന്നിച്ചേര്‍ത്ത്
അതിരുകളില്‍ ഏതെങ്കിലും കള്ളക്കാമുകിയുടെ പ്രണയം
ഇപ്പോഴും സൂക്ഷിക്കുന്നുണ്ടെന്ന വ്യാജേന
(എണ്‍പതുകളിലേയോ എഴുപതുകളിലേയോ
ചലച്ചിത്രനായിക വേലിചാടി വഴിയില്‍ വന്നു നില്‍ക്കും
ബ്ലൌസിനടിയില്‍ നിന്ന് ഒരു പ്രേമലേഖനമെടുക്കും...
ആലോചിച്ചിട്ട് ഒരു സുഖവുമില്ല)
എന്റെ ഒറ്റയടിപ്പാതേ എന്തിനാണീ
സ്വകാര്യതയെ നീയിപ്പോഴും
ഒളിച്ചുപാര്‍പ്പിക്കുന്നത്?
ലോകം ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് തലകുത്തിവീണു.
ഏതുഭൂമിയും ഒരു ക്രിസ്മസ് കേക്കു പോലെ
ഒരു വീടുമാത്രം വെക്കാവുന്ന വലിപ്പത്തില്‍
മുറിച്ചുകൊണ്ടിരിക്കുന്നു.

ഇന്നലെപ്പിറന്ന മണ്‍വഴികള്‍ കൂടി
പുതുപുത്തന്‍ കാറുകള്‍ക്കോടാന്‍ പാകത്തില്‍
മലര്‍ന്നു കിടക്കുന്നു.
പക്ഷികളെയും മരങ്ങളെയും എല്ലാ തൊടികളില്‍നിന്നും
ഇറക്കിവിടുന്നു.
ഒരു വിത്തും മുള നീട്ടാതിരിക്കാന്‍
എല്ലാ വീട്ടുമുറ്റങ്ങളും സിമന്റുകവചമണിയുന്നു.
എല്ലാ ഗ്രാമങ്ങളുടെയും പുറംതോടുപൊട്ടിച്ച്
ഒറ്റനഗര ഹോളിവുഡ് വികൃതജീവി ഇപ്പോള്‍ പുറത്തുവരും
അതിന്റെ തിക്കുമുട്ടലുകളില്‍ നിന്ന്
എങ്ങനെ ഒഴിഞ്ഞുനില്‍ക്കും
എന്റെ ഒറ്റയടിപ്പാതേ നീ...

ടെന്‍ഡര്‍ വിളിച്ച് ഏതെങ്കിലും കോണ്ട്രാക്ടര്‍ നിന്നെ കണ്ടെടുക്കും
നിന്റെ ഒടുക്കത്തെ നൊസ്റ്റാള്‍ജിയക്കുമുകളില്‍
റോഡ് റോളര്‍ ഓടിക്കും
നിന്റെ നാടന്‍ പ്രേമം അതിനടിയില്‍
ചോരയൊലിപ്പിച്ചുകിടക്കും
തലങ്ങും വിലങ്ങും കാറുകളോടുമ്പോള്‍
എഴുപതിലേയും എണ്‍പതിലേയും
ചലച്ചിത്രനായികയെ നിനക്കോര്‍ക്കാന്‍ പോലും
നേരം കാണില്ല.


12 അഭിപ്രായങ്ങൾ:

  1. ഒറ്റ അടിയും കിട്ടാത്തതുകൊണ്ട്
    നീ ഇപ്പോഴും ഒറ്റയടിപ്പാതയായ് വളഞ്ഞുതിരിഞ്ഞ്
    മെയിന്‍‌റോട്ടില്‍ ചെന്നുമുട്ടുന്നു.

    മറുപടിഇല്ലാതാക്കൂ
  2. ഒറ്റയടിപ്പാതകളെ മുഴുവൻ നാം
    ഒറ്റി കൊടുത്തുകഴിഞ്ഞല്ലോ അല്ലേ
    പിന്നെ

    എന്റെ മാഷെ താങ്കൾക്കും കുടുംബത്തിനും അതിമനോഹരവും,
    സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
    ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
    സസ്നേഹം,

    മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM

    മറുപടിഇല്ലാതാക്കൂ
  3. ഒറ്റയടിവെച്ചുതന്നാലുണ്ടല്ലോ

    കൊള്ളാം.

    മറുപടിഇല്ലാതാക്കൂ
  4. ഒറ്റയടിപ്പാതയുടെ ഓർമ്മകൾക്ക് മീതേയുരുളുന്ന റോഡ് റോള്ളർ...നമ്മൾ ഓരോരുത്തരും ഒറ്റയടിപ്പാതകളാകുന്നു...

    മറുപടിഇല്ലാതാക്കൂ
  5. ഇരട്ടയടിപ്പാതേ ഇരട്ടയടിപ്പാതേ...

    നല്ല കവിത
    നഗരത്തെ ഗ്രാമത്തിന്‌ ഇങ്ങനേം തോല്‌പ്പിക്കാം

    മറുപടിഇല്ലാതാക്കൂ
  6. ഇന്നലെപ്പിറന്ന മണ്‍വഴികള്‍ കൂടി
    പുതുപുത്തന്‍ കാറുകള്‍ക്കോടാന്‍ പാകത്തില്‍
    മലര്‍ന്നു കിടക്കുന്നു.
    പക്ഷികളെയും മരങ്ങളെയും എല്ലാ തൊടികളില്‍നിന്നും
    ഇറക്കിവിടുന്നു.
    ഒരു വിത്തും മുള നീട്ടാതിരിക്കാന്‍
    എല്ലാ വീട്ടുമുറ്റങ്ങളും സിമന്റുകവചമണിയുന്നു.
    എല്ലാ ഗ്രാമങ്ങളുടെയും പുറംതോടുപൊട്ടിച്ച്
    ഒറ്റനഗര ഹോളിവുഡ് വികൃതജീവി ഇപ്പോള്‍ പുറത്തുവരും
    അതിന്റെ തിക്കുമുട്ടലുകളില്‍ നിന്ന്
    എങ്ങനെ ഒഴിഞ്ഞുനില്‍ക്കും
    എന്റെ ഒറ്റയടിപ്പാതേ നീ...


    ഇത് എന്തോ എനിക്കിഷ്ടപ്പെട്ടില്ല
    അത്രയും എഴുതിയ പുതുമ എവിടെയോ ഒരു നിമിഷം പോയപോലെ.

    മറുപടിഇല്ലാതാക്കൂ
  7. ഒരു വിഷ്ണു മാഷീയൻ ഒറ്റയടിപ്പാതയിലൂടെ നടന്നത്‌ പോലെ തോന്നിയില്ല

    മറുപടിഇല്ലാതാക്കൂ
  8. ഏതുഭൂമിയും ഒരു ക്രിസ്മസ് കേക്കു പോലെ
    ഒരു വീടുമാത്രം വെക്കാവുന്ന വലിപ്പത്തില്‍
    മുറിച്ചുകൊണ്ടിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  9. ഏതുഭൂമിയും ഒരു ക്രിസ്മസ് കേക്കു പോലെ
    ഒരു വീടുമാത്രം വെക്കാവുന്ന വലിപ്പത്തില്‍
    മുറിച്ചുകൊണ്ടിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  10. ഇനി ഞാൻ നോസ്റ്റാൾജിക്കില്ല! ഒരു ക്രിസ്മസ് കേക്കു പോലെഒരു വീടുമാത്രം വെക്കാവുന്ന വലിപ്പത്തില്‍മുറിച്ചുകൊണ്ടിരിക്കുന്നു. കണ്ണാന്തളികളേ, മൺചെരാതുകളേ, കളകളം കിളികളേ, ഒറ്റയടിപ്പാതയിലെ പാഥേയമേ, വിട! ഗംഭീരായീട്ടോ വിഷ്ണൂ!

    മറുപടിഇല്ലാതാക്കൂ
  11. ആദ്യത്തെ വരികള്‍ ഞാന്‍ അവസാനം വായിക്കുന്നു....

    മറുപടിഇല്ലാതാക്കൂ
  12. k.c.alavikutty1/15/2011 2:01 AM

    വാക്കുകളില്‍ പലജാതി വാക്കുകള്‍ തുന്നി ചേര്‍ത്ത് വിഷ്ണുപ്രസാദ് ഇവിടെ കവിതാ നെയ്യുകയാണ് . കൊള്ളാം ഭാവുകങ്ങള്‍.

    മറുപടിഇല്ലാതാക്കൂ