gfc

പറക്കല്‍


മലയിടുക്കുകളിലെ മരക്കൂട്ടത്തലപ്പുകളില്‍ നിന്ന്
കാറ്റ് പലദിശകളില്‍ വലിച്ചുകൊണ്ടുപോകുന്നു കോടയെ.
ചങ്ങലയിട്ട കൈകാലുകളാല്‍ അത് വേച്ചുവേച്ച് പടരുന്നു.
പാതയോരമരത്തില്‍ ഉയരത്തിലൊരു കൊമ്പില്‍
ഇരിക്കുന്നു പൂവന്‍ കോഴി.
മരകൊമ്പിലിരുന്ന് അത് ഞാന്‍ പോകും ബസ്സിലേക്ക്
നോക്കും പ്രഭാതം.

നൂറ്റാണ്ടുകളോളം തലമുറകളായി
വളര്‍ത്തിയിട്ടും കൂട്ടില്‍ കയറാതെ
മരക്കൊമ്പ് അന്തിയുറങ്ങാനുള്ള ഇടമെന്ന്
ഒരു പൂവന്‍‌കോഴി ഇടയ്ക്കിടെ പിറവിയെടുക്കുന്നു.
എത്ര പുനര്‍ജനിച്ചിട്ടും
പരിഷ്കരിക്കപ്പെടാതിരിക്കാന്‍
അത്ര ആഴത്തില്‍
എവിടെയാവും അതിനുള്ളില്‍
ഈ ആദിമ ചോദന കുഴിച്ചിട്ടിരിക്കുന്നത്?
അത്ര ഉയരത്തില്‍ പറക്കുന്നൊരു
പക്ഷിയല്ലാഞ്ഞിട്ടും
പക്ഷി തന്നെ ഞാന്‍ എന്ന്
എന്തിനാണിങ്ങനെ തിരിച്ചറിയുന്നത് !
എത്ര തവണ കൊല്ലപ്പെട്ടിട്ടും
ഭാരിച്ച ശരീരവുമായി
കൂടുവേണ്ട മരക്കൊമ്പു മതിയെന്ന്
അത് ഉയരത്തിലേക്ക് പറക്കുന്നു.
കോട കടന്നു പോകും ബസ്സിന്‍ ജനാലയിലൂടെ
തല പിന്നിലേക്കിട്ട് നോക്കവേ
കുഴിച്ചിട്ടിരിക്കാം നമ്മിലും ചില പറക്കലുകളെന്ന്
ഒരാള്‍ കോടയില്‍ മാഞ്ഞുപോകുന്നു.

1 അഭിപ്രായം:

  1. അത്ര ഉയരത്തില്‍ പറക്കുന്നൊരു
    പക്ഷിയല്ലാഞ്ഞിട്ടും
    പക്ഷി തന്നെ ഞാന്‍ എന്ന്
    എന്തിനാണിങ്ങനെ തിരിച്ചറിയുന്നത് !


    മികച്ച
    വരികൾ!!!!

    മറുപടിഇല്ലാതാക്കൂ