gfc

സോദോം ഗൊമ്‌റ 1-4

1

അഞ്ചുവര്‍ഷം മുന്‍പ് മരിച്ച ഓണ്‍ലൈന്‍ കവി
വിഷ്ണുപ്രസാദ് പാതിരാത്രിയില്‍ ചാറ്റില്‍ വന്ന്
ഹലോ ..’ പറയുന്നു!
അഞ്ചുവര്‍ഷം മുന്‍പ്കാറപകടത്തില്‍
ഗള്‍ഫില്‍ വെച്ച് മരിച്ചതാണ് കവി .
ഇയാളുടെ ബോഡി കാണാനാണ്
ഇയാള്‍ക്ക് റീത്തുവെക്കാനാണ്
പട്ടാമ്പിയില്‍ നിന്ന് കാറും പിടിച്ച്
കൊണ്ടോട്ടി എയര്‍പ്പോര്‍ട്ടില്‍ പോയത്.
ആളുകള്‍ ഇറങ്ങുന്ന വഴിക്ക്
ആരാധകര്‍ കാത്തുനിന്നപ്പോള്‍
ശവശരീരം മറ്റൊരു വഴിക്ക് വന്നു.
ബന്ധുക്കള്‍ ബോഡിയുമായി
അലറുന്ന ആംബുലന്‍‌സില്‍
വയനാട്ടിലേക്ക് പോയപ്പോള്‍
പുഷ്പചക്രം വഴിയോരത്ത്
വലിച്ചെറിഞ്ഞ് അന്നു പോന്നതാണ്.

ഒന്നും മിണ്ടുന്നില്ലെന്ന് കണ്ടപ്പോള്‍
സുഖമല്ലേ എന്ന് ചാറ്റ്
രണ്ടുമൂന്ന് അത്ഭുതചിഹ്നങ്ങള്‍
ടൈപ്പുചെയ്തിട്ടു.
ഒരു സ്മൈലി തിരിച്ചുവന്നു.
ദൈവമേ...!
നിങ്ങള്‍ മരിച്ചതല്ലേ എന്ന് ഞാന്‍ .
അങ്ങനെയങ്ങ് മരിക്കുമോ എന്ന്
സ്മൈലിയോടെ അയാള്‍ .
വല്ലാത്തൊരു ഞെട്ടല്‍.
ചാറ്റുചരിത്രം പ്രസിദ്ധീകരിച്ചാല്‍പ്പോലും
ആരും വിശ്വസിക്കില്ല.
ആ ചാറ്റ് അന്ന് ഓഫായി.
പലരോടൂം പറഞ്ഞെങ്കിലും
ആരുമത് വിശ്വസിച്ചില്ല.
ഭാവന കൊള്ളാമെന്ന് പറഞ്ഞു.

പിന്നീട് മാസങ്ങള്‍ക്കു ശേഷം
വിഷ്ണുപ്രസാദ് പച്ചവെളിച്ചവുമായി
മറ്റൊരു പാതിരയില്‍ വന്നു.
-ഹായ് :)
-ഹായ് :)
-നിങ്ങള്‍ എവിടെയാണ്?
‌-ഞാന്‍ ഇവിടെ ഹൈദരാബാദില്‍
-കാണാന്‍ പറ്റുമോ?
-കാണുന്നതെന്തിന്?
കാണാത്തത് വിശ്വസിക്കില്ലേ?
-അല്ല...അതല്ല.
-പിന്നെ?
-പുതിയ കവിതകള്‍ പബ്ലിഷ് ചെയ്യാത്തതെന്ത്?
-എക്കാലത്തും കവിതകള്‍ എഴുതേണ്ടതുണ്ടോ ?
-പിന്നെ എന്താണിപ്പോള്‍ ചെയ്യുന്നത്?
-ഞാനിപ്പോള്‍ കൊലപാതകത്തിലാണ്
സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത്.
-ഹഹഹ :) കവിതയിലൂടെത്തന്നെ അത് സാധിച്ചിരുന്നല്ലോ...
-ഹഹഹ :)
അപ്പോള്‍ പിന്നെക്കാണാം.
-ബൈ
-ബൈ


പിന്നെയും പലവട്ടം പാതിരയില്‍ അയാള്‍ വന്നു.
ഒരു ദിവസം കാണാനുള്ള അവസരം തരാമെന്നേറ്റു.
വാട്‌സപ്പ് നമ്പര്‍ തന്നു.
ഹൈദരാബാദിലെ അയാളുടെ മുറിയില്‍ ചെല്ലാന്‍ പറഞ്ഞു.
ഞാനും ഹൈദരാബാദില്‍ത്തന്നെയായിരുന്നു.
വഴികളെല്ലാം ഓണ്‍ലൈനില്‍ ഉണ്ടായിരുന്ന അയാള്‍
വാട്‌സപ്പിലൂടെ നല്‍കിക്കൊണ്ടിരുന്നു.
ഒടുവില്‍ ഞാന്‍ ആ വാടകമുറിയുടെ വാതില്‍ക്കലെത്തി.



2

വാതില്‍ അടച്ചിട്ടില്ല.
അകത്തു കയറിയിരിക്കുക...’
എന്നൊരു സന്ദേശം വന്നു.
ഞാന്‍ അകത്തു കയറിയിരുന്നു.
ചുമരില്‍ ഒരു വലിയഫോട്ടോ
ഫ്രെയിം ചെയ്തുവെച്ചിരിക്കുന്നു.
ഒരു ക്ലോസറ്റിന്റെ പടം.
അതില്‍ ഫ്ലഷ് ചെയ്യാത്ത
മലത്തിന്റെ ഖരാകാരം.
ഇയാള്‍ എന്തൊരു മനുഷ്യനാണെന്ന്
വിചാരിച്ചു.
നോക്കുമ്പോള്‍ ചുമരില്‍
മറ്റൊരിടത്ത് ഒരു ക്ലോക്ക്.
അത് പൂര്‍ണമായും
രോമനിബിഡമായ ഒരു യോനിയാണ്.
അതിന്റെ നടുവില്‍
കറങ്ങിക്കൊണ്ടിരിക്കുന്ന സൂചികള്‍...
സൂചികളല്ല,രണ്ട് ആണ്‍‌ലിംഗങ്ങളാണ്.
അതിപ്പോള്‍
ഒന്നിനു മുകളില്‍ ഒന്ന് എന്ന്
വന്നുനിന്നേക്കും....
ലിംഗവിശപ്പ്,മലാശയം,പുതിയ കാഴ്ചകള്‍
തുടങ്ങിയ കവിതകളൊക്കെ ഓര്‍മിച്ചു.
അവസാനമെഴുതിയത്
കില്ലര്‍ എന്ന കവിതയോ മറ്റോ ആണ്....

തൊണ്ടയിലെ വെള്ളം വറ്റുന്നതു പോലെ തോന്നി.

കുളിക്കുകയാണ്,കാത്തിരിക്കുക.
നിങ്ങള്‍ ഇരിക്കുന്നതിനു മുന്‍പിലുള്ള
മേശയില്‍ ഒരു ആല്‍ബമുണ്ട്.
അത് കാണൂ ...’
എന്നൊരു സന്ദേശം വന്നു.





3

ആല്‍ബം മറിച്ചുനോക്കി.
അത് ഒരു മലയാളിയുടെ
ആല്‍ബമായിത്തോന്നിയില്ല.
കറുത്തവര്‍ഗക്കാരനായ ഒരു വിദേശിയുടെ ചിത്രങ്ങള്‍.
അയാള്‍ ,അയാളുടെ ഭാര്യ,
രണ്ടു പെണ്മക്കള്‍
അവര്‍ ഒരുമിച്ചു നില്‍ക്കുന്ന പലപല മുഹൂര്‍ത്തങ്ങള്‍ .
ഇയാളാണോ വിഷ്ണുപ്രസാദ്?

അങ്ങനെയെങ്കില്‍ അയാള്‍
ഓണ്‍‌ലൈനില്‍ പ്രസിദ്ധീകരിച്ചിരുന്ന
പൊഫൈല്‍പ്പടങ്ങളെല്ലാം
ആരുടേതായിരുന്നു?
ആല്‍ബത്തില്‍ പിന്നെയും
ചില ചിത്രങ്ങള്‍ കണ്ടു.
അമേരിക്കന്‍ പ്രസിഡണ്ടുമാരായ
റൊണാള്‍ഡ് റീഗന്‍ ,ജോര്‍ജ്ജ് ബുഷ് ഒന്നാമന്‍
ബില്‍‌ക്ലിന്റണ്‍,ജോര്‍ജ്ജ് ബുഷ് രണ്ടാമന്‍
എന്നിവരോടൊപ്പമുള്ള ചില ചിത്രങ്ങള്‍
ഏതെല്ലാമോ അന്തര്‍ദേശീയ വേദികളുടെയും
സംഭവങ്ങളുടെയും ചിത്രങ്ങള്‍ .

ആല്‍ബം തിരിച്ചുവെക്കുന്നതിനിടയില്‍
മറ്റൊരു ആല്‍ബം കാണാനിടയായി.
അതു നിറയെ കുറ്റകൃത്യങ്ങളുടെ യും
കുറ്റവാളികളുടെയും ചിത്രങ്ങളായിരുന്നു.
ഭീകരര്‍ തലയറുക്കുന്നത്
ബലാല്‍ക്കാരം ചെയ്യപ്പെട്ട് വിവസ്ത്രരായി
ചോരയൊലിപ്പിച്ച് സ്ത്രീകള്‍ കിടക്കുന്നത്
കൊലപാതക ദൃശ്യങ്ങള്‍
മുറിഞ്ഞുകിടക്കുന്ന തലകള്‍
കത്തി കുത്തിക്കയറ്റിയ ഒരു പുരുഷലിംഗം.
ചതഞ്ഞരഞ്ഞ കുഞ്ഞുങ്ങള്‍
അപകടദൃശ്യങ്ങള്‍.
ബോംബ് സ്ഫോടനം നടന്ന് ചാമ്പലായ സ്ഥലങ്ങള്‍
ചിതറിത്തെറിച്ചതും പൊള്ളിയതുമായ
കാലുകള്‍ ,കൈകള്‍,ശരീരങ്ങള്‍
ലോകത്തിന്റെ വിവിധകോണുകളില്‍
നിന്നുള്ളവയാണതെല്ലാം.
കണ്ടുകൊണ്ടിരുന്ന ആല്‍‌ബത്തില്‍ നിന്ന്
തലപ്പൊക്കി നോക്കിയപ്പോള്‍
അയാള്‍ മുന്നില്‍...








4

-ഞാന്‍ ലോത്ത്
നിങ്ങളന്വേഷിക്കുന്ന കവി ഞാനല്ല.
-അപ്പോള്‍ വിഷ്ണുപ്രസാദ്...?
-അയാള്‍ മരിച്ചുപോയില്ലേ
-അപ്പോള്‍ നിങ്ങളല്ലേ എന്നെ...?
-അതെ,മരണാനന്തരം അയാളുടെ അക്കൌണ്ട്
ഞാനാണിപ്പോള്‍ കൈകാര്യം ചെയ്യുന്നത്.

എന്ത് തെമ്മാടിത്തരമാണ്
നിങ്ങള്‍ ചെയ്യുന്നതെന്ന് ഞാന്‍ ചോദിച്ചില്ല.
അസാമാന്യമായ ഉയരവും തടിയുമുള്ള
അയാള്‍ എന്നോട് ഇരിക്കാന്‍ ആവശ്യപ്പെട്ടു.
ഒരു കപ്പ് കാപ്പികൊണ്ടുവന്നു തന്നു.
ആകെ അന്തം വിട്ടിരിക്കുന്ന
എന്നെ നോക്കി അയാള്‍ പൊട്ടിച്ചിരിച്ചു.

-വിഷ്ണുപ്രസാദിനെ നിങ്ങള്‍ കണ്ടിട്ടില്ല.
ഞാന്‍ തന്നെയാണ് അയാള്‍ എന്ന് നിങ്ങള്‍ക്ക്
വിശ്വസിക്കുന്നതിന് എന്താണ് തടസ്സം?

എനിക്ക് വാക്കുകളുണ്ടായില്ല.
എനിക്കെതിരെയിരുന്ന്
ഒരു കപ്പ് കാപ്പി മൊത്തിക്കുടിച്ച്
അയാള്‍ പറഞ്ഞുതുടങ്ങി:

മരിച്ചുപോയവരുടെ അക്കൌണ്ടുകള്‍
ഹാക്ക് ചെയ്ത് അവരുടെ
ഓണ്‍ലൈന്‍ ജീവിതം നിലനിര്‍ത്തുന്ന
ഒരു നെറ്റ്‌വര്‍ക്കിലാണ് ഞാനിപ്പോള്‍.
മരിച്ചുപോയവരുടെ അക്കൌണ്ടുകള്‍ വഴി
ലോകത്തെക്കുറിച്ച് പഠിക്കുകയും
നിയന്ത്രിക്കുകയുമാണ് ലക്ഷ്യം.
ഓണ്‍ലൈനില്‍ നിങ്ങള്‍ സംസാരിക്കുകയോ
സംവദിക്കുകയോ ചെയ്യുന്നവര്‍
ഇപ്പോള്‍ ജീവിച്ചിരിക്കുന്നവര്‍ ആവണമെന്നില്ല.
മരണാനന്തരം അവരുടെ അക്കൌണ്ടുകള്‍
ഞങ്ങള്‍ ഏറ്റെടുക്കുന്നു.
അവര്‍ക്കുവേണ്ടി ഞങ്ങള്‍ കാമിക്കുന്നു,
സംവദിക്കുന്നു,
രാഷ്ട്രീയവിശകലനങ്ങളും പ്രതികരണങ്ങളും നടത്തുന്നു.
നിങ്ങളുടെ കവിയുടെ അക്കൌണ്ട് മാത്രമല്ല,
ലോകത്തെമ്പാടുമുള്ള നൂറുകണക്കിനാളുകളുടെ
അക്കൌണ്ടുകള്‍ ഞാന്‍ കൈകാര്യം ചെയ്യുന്നുണ്ട്.
മരിച്ചവര്‍ക്ക് പരാതിയില്ലാത്തതുകൊണ്ട്
ഭരണകൂടമോ ഇന്റെര്‍നെറ്റ് സ്ഥാപനങ്ങളോ
ഇതറിയുന്നില്ല.
കൃത്യമായി പഠിച്ച് ചെയ്യുന്നതിനാല്‍
മരിച്ചവരുടെ ബന്ധുക്കളില്‍ നിന്നോ
മരണവിവരമറിഞ്ഞ സുഹൃത്തുക്കളില്‍ നിന്നോ
മറഞ്ഞു നില്‍ക്കാന്‍ കഴിയാറുണ്ട്.
മരിച്ചുപോയവരുടെ പേരിലുള്ള
വ്യാജപ്രൊഫൈലുകളാണ് കൂടുതല്‍ സുരക്ഷിതം.
എന്തെങ്കിലും പ്രശ്നങ്ങള്‍ ഉയരുന്നുണ്ടെന്ന് ബോധ്യപ്പെടുന്ന നിമിഷം
ഞങ്ങള്‍ ആ അക്കൌണ്ട് ഡിലിറ്റ് ചെയ്യും.
എന്നെപ്പോലെ ആയിരങ്ങള്‍ ഈ മേഖലയില്‍
ജോലിചെയ്യുന്നുണ്ട്.
നമുക്കിടയിലുള്ള ലോകത്ത്
മറഞ്ഞുകിടക്കുന്ന ഒരു ലോകമുണ്ട്.
ആലീസ് അത്ഭുതലോകത്തിലേക്കെന്ന പോലെ
ചിലര്‍ മാത്രം ആ മുയലിനു പിറകേ പോകുന്നു.
നാം നടക്കുന്ന ലോകത്ത്
മറ്റൊരു ലോകം നടക്കുന്നു.
നിങ്ങള്‍ തുറക്കുന്ന അതേ വാതില്‍
ചിലപ്പോള്‍ ചിലര്‍ക്ക് മറ്റൊരിടത്തെ കാണിക്കുന്നു.

നമ്മുടെ കട്ടിലിനടിയില്‍,
ക്ലോസറ്റില്‍,
അന്ധതയില്‍
മറ്റൊരു ലോകം മറഞ്ഞുകിടക്കുന്നു.
വിജനമായ വഴിയിലൂടെ
നിങ്ങള്‍ പോകുമ്പോള്‍
നിങ്ങളെ മുട്ടിയുരുമ്മി
ഒരാള്‍ക്കൂട്ടം പോകുന്നുണ്ട്.
നിങ്ങളുടെ ചുമരുകള്‍ക്കുള്ളില്‍
ഒരു തെരുവ് ചലിക്കുന്നുണ്ട്.
നിങ്ങളറിയുന്നില്ല...
നിങ്ങളറിയുന്നില്ല...

അയാള്‍ വികാരഭരിതനായി നിര്‍ത്തി.


6 അഭിപ്രായങ്ങൾ:

  1. കവിതയ്ക്ക് പുറത്തേയ്ക്ക് അയക്കുന്ന എഴുത്തിന്റെ ഉപഗ്രഹം ആണ് ഈ കവിത ഗംഭീരം ചുറ്റി വരട്ടെ ജന്മങ്ങൾക്കും മനുഷ്യ പരിമിതികല്ക്കും അപ്പുറം കാലം തന്നെ

    മറുപടിഇല്ലാതാക്കൂ
  2. ഒരു വരവുകൂടി വരേണ്ടിവരും!!!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ


    1. മറ്റൊരു ആല്‍ബം കാണാനിടയായി.
      അതു നിറയെ കുറ്റകൃത്യങ്ങളുടെ യും
      കുറ്റവാളികളുടെയും ചിത്രങ്ങളായിരുന്നു.
      ഭീകരര്‍ തലയറുക്കുന്നത്
      ബലാല്‍ക്കാരം ചെയ്യപ്പെട്ട് വിവസ്ത്രരായി
      ചോരയൊലിപ്പിച്ച് സ്ത്രീകള്‍ കിടക്കുന്നത്
      കൊലപാതക ദൃശ്യങ്ങള്‍
      മുറിഞ്ഞുകിടക്കുന്ന തലകള്‍
      കത്തി കുത്തിക്കയറ്റിയ ഒരു പുരുഷലിംഗം.
      ചതഞ്ഞരഞ്ഞ കുഞ്ഞുങ്ങള്‍
      അപകടദൃശ്യങ്ങള്‍.
      ബോംബ് സ്ഫോടനം നടന്ന് ചാമ്പലായ സ്ഥലങ്ങള്‍
      ചിതറിത്തെറിച്ചതും പൊള്ളിയതുമായ
      കാലുകള്‍ ,കൈകള്‍,ശരീരങ്ങള്‍
      ലോകത്തിന്റെ വിവിധകോണുകളില്‍
      നിന്നുള്ളവയാണതെല്ലാം.
      കണ്ടുകൊണ്ടിരുന്ന ആല്‍‌ബത്തില്‍ നിന്ന്
      തലപ്പൊക്കി നോക്കിയപ്പോള്‍
      അയാള്‍ മുന്നില്‍...


      അഞ്ചുവര്‍ഷം മുന്‍പു മരിച്ചവര്‍ വരെ തിരിച്ചു വരുന്നു. ആകാശത്തു കണ്ട അഗ്നിഗോളം ഉന്നം തെറ്റിപ്പോയതാണോ. . സോദോംഗോമ്റാ ഇതാ. ദൈവത്തിന് ഇപ്പോ പഴേ ഇതൊന്നും ഇല്ലാലേ.

      ഇല്ലാതാക്കൂ