gfc

ഒഴുക്കില്‍‌പെട്ട് മരിച്ചവന്റെ യാത്ര

ആകാശത്തേക്ക് നോക്കി
നദിയിലൂടെ ഒഴുകിപ്പോവുന്ന
ഒരു ശവത്തെ നിങ്ങള്‍ക്ക്
സങ്കല്പിക്കാമെങ്കില്‍
അതായിരുന്നു ഞാന്‍.

നദി മുറിക്കുന്നതിനിടെ
കൂട്ടുകാര്‍ക്കിടയില്‍ നിന്ന്
ഒഴുക്കില്‍ പെട്ട് മരിച്ചുപോയി.
മരിച്ചതിനു ശേഷവും
പിടികൊടുക്കാതെ
ഒഴുകിക്കൊണ്ടിരുന്നു.
ആദ്യമായാണ് നദിയിലിങ്ങനെ...
ജലം ഇപ്പോള്‍ ഒരു കിടക്കയാണ്.
ജീവനില്ലാത്തതിനെ അതിന് എന്തുചെയ്യാനാവും?
ഇന്നുവരെ നേരെ നോക്കിയിട്ടില്ലാത്ത
സൂര്യനെ നോക്കിക്കിടന്നാണ് ഈ ഒഴുകല്‍

ആകാശത്തിന് ഇന്നുവരെയില്ലാത്ത നീലിമ.
നദിക്ക് കുറുകെ പറക്കുന്ന പക്ഷികള്‍
ഇളം കാറ്റിന്റെ വിരലുകള്‍
അകലെ തീരങ്ങളില്‍ ജീവനുള്ള മനുഷ്യരുണ്ട്.
നീന്തിത്തുടിക്കുന്ന കുട്ടികളുടെ ഒച്ചകള്‍.
ജീവിതം തിരിച്ചുകേറാത്ത ഈ ശരീരം
അതിന്റെ അവസാനയാത്ര
ശരിക്കും ആസ്വദിക്കുന്നുണ്ട്.

മത്സ്യക്കൂട്ടങ്ങള്‍,
മഴയില്‍ പൊട്ടിവീണ മരച്ചില്ലകള്‍,
മലമുകളില്‍ നിന്ന് ഒഴുക്കില്‍പ്പെട്ട പാമ്പുകള്‍
എന്നെ അനുഗമിക്കുന്നു.

വെളിച്ചം പുള്ളികുത്തുന്ന ഈ നദിയില്‍
ഒരു ശവമൊഴുകുന്നത്
മുകളില്‍ നിന്നൊരുവന്‍ നോക്കുന്നതിനെ
ഞാന്‍ സങ്കല്പിച്ചുകൊണ്ടിരുന്നു.
വിശാലമായ ഈ നദിപ്പരപ്പിനുമീതെ ഒഴുകുന്ന
ഒരേയൊരു ശവമാണ് ഞാന്‍.
ഉള്ളംകൈയില്‍ അടക്കിപ്പിടിച്ച ഒരു പൂവ്
പ്രിയമുള്ളൊരാള്‍ക്ക് തുറന്നു കാണിക്കും പോലെ
നദി അതിന്റെ കൈകളില്‍ എന്നെ കാണിക്കുന്നു.
ദൈവം എന്നൊരാളുണ്ടെങ്കില്‍
അവന്‍ മുകളില്‍ നിന്ന് നോക്കുന്നെങ്കില്‍
നിശ്ചയമായും അവന്റെ കണ്ണുകള്‍
ഇപ്പോള്‍ നനഞ്ഞിരിക്കും.

ജീവിതത്തേക്കാള്‍ മനോഹരമായിരിക്കുന്നല്ലോ
എന്റെ മരണമെന്ന് ഞാനോര്‍ത്തു.
സൂര്യനെ നോക്കിനോക്കി
കടലില്‍ ഒഴുകിയെത്തിയേക്കാം.
ഏതെങ്കിലും കരയില്‍ വൃത്തികെട്ട
ഒരു ശവമായ് വീണടിഞ്ഞേക്കാം.
എങ്കിലും ഈ യാത്രയുടെ ആനന്ദമത്രയും
എന്റെ കണ്ണുകളിലുണ്ടാവും.