gfc

നിശ്ശബ്ദത

കൊല നടന്ന മുറിയില്‍
ശവം, വായ പിളര്‍ന്ന്
വയറു വീര്‍ത്ത്‌
കണ്ണു തുറന്നു കിടന്നിരുന്നു.
തറയില്‍
നാലുപാടും ഭയന്നോടിയ രക്തം.
ഈച്ചകളുടെ
അന്തിമപരിചരണം.

ജനാലയ്ക്കല്‍ വന്ന് എത്തിനോക്കി
മൂക്കു പൊത്തി എല്ലാവരും
മുറ്റത്തേക്ക് മാറിനിന്ന്
സ്വകാര്യം പറഞ്ഞു.
പ്രഥമവിവരറിപ്പോര്‍ട്ട്‌ തയ്യാറാക്കുന്ന
പോലീസുകാര്‍
ശവത്തിനു ചുറ്റും
ഒരു ലക്ഷ്മണരേഖ വരച്ചു.

എല്ലാ മുറികളും തുറന്നു നോക്കി.
ആരുമുണ്ടായിരുന്നില്ല, ഒന്നും.

അടുക്കളയില്‍
മൂന്നു ദിവസം മുന്‍പ്‌ ബാക്കിയായ
ചോറും കറിയും
വായ തുറന്നിരിക്കുന്ന ഒരടുപ്പും
ഉണ്ടായിരുന്നു.
കിടപ്പുമുറിയില്‍
തൂക്കിയിട്ട ഷര്‍ട്ടുകള്‍
വായിച്ചു വച്ച പുസ്തകം
കുത്തിക്കെടുത്തിയ സിഗരറ്റ്‌
എല്ലാം അതേപടി കിടന്നിരുന്നു.

കൊല ചെയ്യപ്പെട്ടവന്‍ ഉപയോഗിച്ചിരുന്ന
അലമാരയിലെ കണ്ണാടി
അപ്പോഴും പ്രവര്‍ത്തിച്ചിരുന്നു.
അതില്‍
പൊലീസുകാരന്റെ മുഖം തെളിഞ്ഞു.

പത്രം,റേഡിയോ,ടെലിവിഷന്‍ ‍,കമ്പ്യൂട്ടര്‍
അത്തരത്തിലൊന്നും അവിടെ കണ്ടില്ല.
ചുമരില്‍ ,
ഉപേക്ഷിച്ചു പോയ ബന്ധുക്കളുടെയും
അയാളുടെയും
കറുപ്പിലും വെളുപ്പിലുമുള്ള ഛായാപടങ്ങള്‍
ഒരേ പോസില്‍
നിശ്ചേഷ്ടരായി തൂങ്ങിക്കിടന്നു.
ഒഴിഞ്ഞ കസേരകള്‍
ഒഴിഞ്ഞുതന്നെ കിടന്നു.

മുറികള്‍ക്കുള്ളിലും
വീടിനുചുറ്റും
വെറുതേ പാഞ്ഞു നടന്ന
പൊലീസ്‌ നായ
നിരാശയോടെ കുരച്ചു.

അന്വേഷണത്തില്‍ നിന്ന്
ഒരു കാര്യം മനസ്സിലായി.
അയാള്‍ക്ക്‌
ചങ്ങാതിമാരാരും ഉണ്ടായിരുന്നില്ല.
അയല്‍പ്പക്കക്കാര്‍
ആ വീട്ടില്‍ വന്നിരുന്നില്ല.
ഒരു പിച്ചക്കാരനാണ് ശവം ആദ്യമായിക്കണ്ടത്.
അയാളെ ചോദ്യം ചെയ്ത് വിട്ടയച്ചു.
പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം
ശവം അടക്കം ചെയ്ത്‌ എല്ലാവരും തിരിച്ചു പോയി.
സാക്ഷികളും
തെളിവുകളുമില്ലാത്തതിനാല്‍
അന്വേഷണം
എന്നേക്കുമായി അവസാനിപ്പിച്ചു.

.............................

എല്ലാ മുറികളിലും പതിയിരുന്ന
ആര്‍ക്കും പിടി കൊടുക്കാതിരുന്ന
വിദഗ്ദ്ധനായ കൊലപാതകി,
പിന്നീട് ആ വീട്ടില്‍ തനിച്ചായി:
നിശ്ശബ്ദത.

കത്രികകളും അവളും

ഒന്നിനെ രണ്ടാക്കുന്ന
രണ്ടിനെ നാലാക്കുന്ന
നാലിനെ എട്ടാക്കുന്ന
എട്ടിനെ പതിനാറാക്കുന്ന
പതിനാറിനെ മുപ്പത്തിരണ്ടാക്കുന്ന
കത്രികയോട് പ്രതിഷേധിച്ചാണ്
അവള്‍ കല്യാണം വേണ്ടെന്ന് വെച്ചത്.
വെട്ടുവാനും ഇഷ്ടം പോലെ
തുന്നിക്കൂട്ടുവാനുമുള്ളതാണ്
തുണികളായ തുണികളൊക്കെയെന്ന്
എല്ലാ തുന്നല്‍ക്കാരും അവളോട്
ന്യായം പറഞ്ഞു.

പോസ്റ്റുമോര്‍ട്ടം ചെയ്യപ്പെടാതിരിക്കാന്‍
ഒരു തുണിക്കുള്ള അവകാശം
ഒരു കോടതിയിലും തെളിയിക്കാനാവില്ല.
രണ്ട് കൂര്‍ത്ത കൊമ്പുമായി
നടന്നടുക്കുന്ന ഒരു കത്രിക
എപ്പോഴും അവളെ ഭയപ്പെടുത്തി.

പലതരത്തിലുള്ള കത്രികകള്‍
വന്നു നോക്കി,വായില്‍ വെള്ളമിറക്കി
വെറുതേ തിരിച്ചു പോയി.
കത്രികകള്‍ മുറിക്കാത്ത
എല്ലാ തുണികളും പാഴാണെന്ന്
അഖില ലോക കത്രിക സമ്മേളനം
ഒരു പ്രസ്താവന പുറത്തിറക്കി.

പലേ പഴന്തുണികളും
കത്രികകള്‍ക്ക് കീഴടങ്ങി.

ഒടുവില്‍ മൂത്തുമൂത്ത്
മൂപ്പ് തെറ്റിയകാലത്ത്
അവള്‍ എല്ലാ കത്രികകളേയും
ക്ഷണിച്ചു.
ആര്‍ത്തിപ്പണ്ടാരങ്ങളായ
എല്ലാ കത്രികകളുംകൂടി
അവളെ പലഭാഗങ്ങളില്‍ നിന്ന്
ഒരേ സമയം മുറിക്കാന്‍
ഒരുമ്പെട്ടു.

കുറേനേരം മിനക്കിട്ട ശേഷമാണ്
കത്രികകള്‍ക്ക് മനസ്സിലായത്:
മുറിയുന്നില്ല,ഇനി മുറിയുകയുമില്ല.
ചുറ്റിലും വിയര്‍ത്തു കുഴഞ്ഞു
കിടന്ന കത്രികകളെ നോക്കി
അവള്‍ പൊട്ടിച്ചിരിച്ചു.
എത്ര മുറിച്ചാലും മുറിയാ-
ത്തവളുടെ ചിരി...
തങ്ങളുടെ മൂര്‍ച്ചകളെക്കുറിച്ചുള്ള
ആത്മപുച്ഛവുമായി
ഓരോ കത്രികകയും തല താഴ്ത്തി
ആ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി.

പ്രതിഭാഷയിലെ കവിതകളെ പറ്റി...

പ്രതിഭാഷയ്ക്ക് സ്ഥിരമായി ചില വായനക്കാരുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.ഇത് തൊണ്ണൂറ്റിയെട്ടാമത്തെ പോസ്റ്റ്.ഏറെയും കവിതകളാണ്.തുടക്കത്തില്‍ ഇതൊരു വ്യകതിയുടെ ബ്ലോഗ് എന്ന കാഴ്ച്ചപ്പാട് എനിക്കുണ്ടായിരുന്നില്ല.വയനാട്ടിലെ എന്റെ ചില സുഹൃത്തുക്കളെക്കൂടി ഇതില്‍ സഹകരിപ്പിക്കാനായിരുന്നു പദ്ധതി.അത് നടന്നില്ല.ഇനിയത് നടക്കുമെന്നും തോന്നുന്നില്ല.എഴുതിവെച്ച കവിതകള്‍ പോസ്റ്റുകയായിരുന്നു മിക്കവാറും ചെയ്തിരുന്നത്.അടുത്തകാലത്താണ് ബ്ലോഗിലേക്കുവേണ്ടി എഴുതാന്‍ തുടങ്ങുന്നത്.

പ്രതിഭാഷയിലെ കവിതകളെ സംബന്ധിച്ച് ഒരു നല്ല പഠനം ബൂലോകത്തു തന്നെ ഉണ്ടായിരിക്കുന്നു.എന്നെ സംബന്ധിച്ച് വളരെ സന്തോഷകരമായ ഒരു ദിവസമാകേണ്ടതായിരുന്നു ഇന്നലെ.അപ്പോഴാണ് ................................... (സെന്റി ഒഴിവാക്കി...)
പ്രതിഭാഷയിലെ കവിതകളുടെ പഠനം:ഇവിടെ
കണ്ണൂസ് ലിങ്ക് ആവശ്യപ്പെട്ടു കണ്ടു. അത് നല്‍കാനിട്ടതാണ് ഈ പോസ്റ്റ്.
പരമുവിന്റെ ബ്ലോഗ് അഗ്രഗേറ്ററുകള്‍ കാണിച്ചുമില്ല.

അപഹരണം...ഒരു തുടര്‍ക്കഥ

എന്റെ പ്രതിഭാഷ എന്ന ബ്ലോഗിലെ ഏതാനും പോസ്റ്റുകള്‍ ഈ ബ്ലോഗില്‍ എന്റെ അനുവാദമില്ലാതെയും എന്റെ പേരു പോലും പരാമര്‍ശിക്കാതെയും പ്രസിദ്ധീകരിച്ചിരിക്കുന്നു. http://tinunelson.blogspot.com/2007/02/blog-post_13.html
http://tinunelson.blogspot.com/2007/02/blog-post_2322.html
ഒന്നല്ല,മൂന്ന് പോസ്റ്റുകള്‍...എന്തിനായിരുന്നു ഇത്..?
പ്രണയം ഒരു പരോളാണ്
തുറുങ്കിലടച്ച ജീവിതത്തിന്
ദൈവത്തിന്റെ ദയാവായ്പ്പ്.

അടുത്ത പരോളിന് കാത്തിരിക്കുന്ന
ജയില്‍പ്പുള്ളി ദൈവത്തോട്
തന്റെ അപേക്ഷ ഒന്നു ശുപാര്‍ശ ചെയ്യുവാന്‍
സ്വപ്നങ്ങള്‍ക്ക് ഒരു ബീഡി
കൈക്കൂലി കൊടുത്തു.
ഓരോ ഇലയും മുറിഞ്ഞു വീഴുമ്പോള്‍
മരം പറഞ്ഞു:
എല്ലാ ബന്ധങ്ങളും എന്നെ വേദനിപ്പിക്കാനുള്ളതാണ്.

കരച്ചിലില്‍ ഒഴുകിപ്പോവുന്ന വിഷമല്ല ദുഃഖം.
അപ്പാടെ ഉണക്കാന്‍ പോരുന്ന രസം .
എനിക്ക് നിന്നോട് ഒരു മണ്ണാങ്കട്ടയുമില്ല.
എന്റെ ഹൃദയം ചവറുകൂനയും
നിന്റെ കണ്ണുകള്‍ തീക്കട്ടകളുമാണെന്ന്
നീ കരുതുന്നുണ്ടാവണം.
അതിനിടയില്‍ സാധ്യതകളുടെ
ഒരു അനന്തതയുണ്ട്.
നിനക്ക് ജീവിക്കാന്‍ അതു പോരും.

രാത്രി

നിലാവിന്റെ
വെളുത്ത ചന്തിയില്‍
കറുകറുത്ത കുന്ന്
ഒരു നുള്ളു കൊടുത്തു.
അശ്ലീലം മൂളി നടക്കാറുള്ള കാറ്റ്
ഒരു കിളിക്കൂട് തള്ളിയിട്ടു.
ഇരുട്ടിന്റെ തിരമാലകള്‍
ആഴങ്ങളിലേക്ക്
ഒരു ഹൃദയവുംകൊണ്ട്
പോയി.
നിശ്ശബ്ദതയുടെ ചതിക്കണ്ണുകള്‍
ഭൂമിയെ ഹിപ്നോട്ടൈസു ചെയ്തു.
പകയുടെയും ദുഃഖത്തിന്റെയും
പുസ്തകങ്ങള്‍
മൂങ്ങകളും കുറുക്കന്മാരും
വെവ്വേറെ ശൈലികളില്‍
‍വെവ്വേറെദിക്കുകളിലിരുന്ന്
വായിച്ചു.
അടുക്കളപ്പുറത്തെ പൈപ്പ്,ചെമ്പുകലം,ഉരുളി...
എല്ലാവരും ഉറക്കത്തിലായിരുന്നു.
എന്നിട്ടും ഭൂമിയില്‍ ഒരു വീടു മാത്രം
വെളിച്ചം കൊണ്ട് അടയാളപ്പെടുത്തിവെച്ചു.
വെട്ടിയ മരം കുറ്റിത്തലയ്ക്കല്‍
ഒരു മുളയിട്ടുകൊണ്ട്
വീണ്ടും ശ്രമിക്കുകയാണ്
പുതിയൊരു ജീവിതം.
അനുവദിക്കുമോ എന്തോ?

ഉറക്കം/ലാപുടയെ കോപ്പിയടിക്കുമ്പോള്‍...

ക്ലാസെടുക്കുമ്പോള്‍
ഒരുറക്കം വന്നു പറഞ്ഞു:
‘പഠിപ്പിച്ചത് മതി
മേശപ്പുറത്ത് തലവെച്ച്
ഒന്നുറങ്ങാം.’
ബ്ലോഗ് വായിക്കുമ്പോള്‍
ഒരുറക്കം വന്നു പറഞ്ഞു:
‘നിര്‍ത്ത്,...ചവറു
വായിച്ചതുമതി...
ഒന്നു കണ്ണടച്ചേ...’
കൂട്ടുകാരനുമായി
സംസാരിച്ചിരിക്കുമ്പോള്‍
പെട്ടെന്ന്
ഒരുറക്കം വന്നു പറഞ്ഞു:
‘മടുക്കുന്നു, കിടക്കണം.’
കാമുകിയുടെ കണ്ണുകള്‍
മാടിവിളിച്ചപ്പോള്‍
ഒരുറക്കം വന്നു പറഞ്ഞു:
‘വെറുതെ...,
ജീവിതം പാഴാക്കണ്ട
ഉള്ള നേരം ഉറങ്ങാം.’
ഉണ്ണുമ്പോള്‍ ,
ഇണ ചേരുമ്പോള്‍ ,
എപ്പോഴും അതു കടന്നു വന്ന്
കോട്ടുവായുടെ ആമംവെച്ച്
കൊണ്ടുപോവുന്നു.
ദേ,ഇന്നാ‍ളാണ്
ഉറങ്ങുമ്പോള്‍
ഒരുറക്കം വന്നു പറഞ്ഞു:
‘ഹൌ...ഏതുനേരവും
ഇങ്ങനെ ഉറങ്ങിയലെങ്ങനെയാ...
ഒന്നുറങ്ങിക്കൂടേ...?’
ഉണരുമ്പോഴെല്ലാം
ഉറക്കത്തിന്റെ ഒരു
എക്സ്ടെന്‍ഷന്‍ ഓര്‍ഡറുമായി
ഒരുറക്കം വരും.
നടക്കുമ്പോള്‍ ,ഇരിക്കുമ്പോള്‍
ചിരിക്കുമ്പോള്‍,കരയുമ്പോള്‍
എപ്പോഴും ഒരുറക്കം കയറി വരുന്നു.
ഉറക്കങ്ങള്‍ക്കുവേണ്ടിയാണോ
ജീവിതമെന്നുവരെ ഞാന്‍
ചോദിക്കാന്‍ മറന്നു.
ഉറക്കങ്ങള്‍ അവയുടെ പ്രിയപ്പെട്ട
തീറ്റ വസ്തുവായി എന്നെ
തെരഞ്ഞെടുത്തതെന്തിനാണെന്ന്
ഞാനാലോചിക്കുമ്പോള്‍
ഒരുറക്കം വന്നു പറഞ്ഞു:
......................................

മാവ്

കായ്ച്ചു എന്ന ഒറ്റക്കുറ്റത്തിന്
ഒരു മാവ് ഏറ് കൊള്ളുകയാണ് .
ദയവു പാടില്ല.
എത്ര ഏറ് കൊണ്ടാലും പഠിക്കില്ല.
എല്ലാ വര്‍ഷവും കായ്ക്കും,
മിണ്ടാതെ നിന്ന് ഏറും കൊള്ളും.

പട്ടം

ആകാശത്തെ മോഹിച്ച്
ഒരു പട്ടം ആവേശത്തോടെ
പറന്നു പൊങ്ങി.

നീലിമയാര്‍ന്ന നിന്റെ മാറിടത്തില്‍
ഉമ്മ വെക്കുമെന്ന വാശി.
കുരുന്നുകയ്യിലെ നൂലു പോലും
പൊട്ടിച്ചു കളഞ്ഞു പ്രണയോന്മത്തന്‍ .
കളങ്കപ്പെടുത്താന്‍ വരുന്നവനെക്കണ്ട്
ആകാശം പിന്നോട്ട് തെറിച്ചു കൊണ്ടിരുന്നു.

ഓടിയോടി കിതച്ചിട്ടും
തൊടുവാനായില്ല നീലിമ.

ഒടുവില്‍ കാലു കഴച്ച്
ഊര്‍ദ്ധ്വന്‍ വലിച്ച്
താഴോട്ടു പോരുകയായ്
സാഹസികന്‍ .
ആരാധികയായ ഒരു നാട്ടു മാവ്
അതിനെ താങ്ങിയെടുത്ത്
മിടിപ്പു നോക്കി.

ചുണ്ടത്തൊരു ചുംബനം
ബാക്കി നില്‍ക്കുന്നുണ്ടായിരുന്നു.
അടഞ്ഞിട്ടും അതിന്റെ കണ്ണുകള്‍
ആകാശത്തായിരുന്നു.
കുലീനയായ ആകാശം
ആ മരണത്തെയും
അപഹസിച്ചു.

താഴോട്ട് നോക്കി നടക്കണം

താഴോട്ട് നോക്കി നടക്കണം,
അപ്പോഴേ കാണൂ...
പകുതി കത്തിയ തീപ്പെട്ടിക്കൊള്ളി
ചതച്ചിട്ട സിഗരട്ട് കുറ്റി
നരച്ച മിഠായിക്കടലാസുകള്‍
ഭാഗ്യമില്ലാത്തവന്റെ ഭാഗ്യക്കുറി
അങ്ങനെയങ്ങനെ...

താഴോട്ട് നോക്കിനടക്കണം.
ഉപേക്ഷിക്കപ്പെട്ടവയുടെ
അന്ത്യവിശ്രമസ്ഥലമാണ്
ഈ ഭൂമിയെന്ന്
നടവഴി അപ്പോഴേ ഓര്‍മിപ്പിക്കൂ.