gfc

അവസാന ചുംബനം


പാടങ്ങള്‍ മ്യുസിയത്തിലേക്ക് കൊണ്ടു പോകാറായി....
വള്ളുവനാട്ടിലെ മരിച്ചുകൊണ്ടിരിക്കുന്ന ഒരു പാടം

വഴിപ്പച്ച

മ്മുടെ പാടങ്ങള്‍ നികത്തുമ്പോള്‍‍ ഒഴിഞ്ഞു പോവുന്നത് കേവലം നെല്‍വയലുകളാ ണെന്ന് ആരെങ്കിലും കരുതിയിട്ടുണ്ടോ എന്തോ...?
പല തരത്തിലുള്ള ഞണ്ടൂകള്‍ തവളകള്‍ മീനുകള്‍ തുമ്പികള്‍ ചിലന്തികള്‍ ചിത്ര
ശലഭങ്ങള്‍ നിശാശലഭങ്ങള്‍ ....പിന്നെ മുയല്‍ച്ചെവിയന്‍ മുത്തിള്‍ തേള്‍ക്കട കയ്യോന്നി കഞ്ഞുണ്ണി കല്ലുരുക്കി തുടങ്ങിയ ചെടികള്‍ ...ഇവയെയൊക്കെ നാടു കടത്തുന്ന ഒരു പണിയാണിതെന്ന്പാടത്തുവീടു വെക്കുന്ന ഗള്‍ഫ്കാരനോ പാടം തൂര്‍ക്കാന്‍ മണ്ണടിക്കുന്ന കോണ്ട്രാക്ടര്‍ കുഞ്ഞപ്പേട്ടനോ കെട്ടിട നിര്‍മ്മാണത്തൊഴിലാളികളോ ...എന്തിന് നമ്മുടെ മുഖ്യമന്ത്രി പോലുമോ ഓര്‍ത്തു കാണില്ല.
മനുഷ്യന്റെ കടന്നു കയറ്റം കൊണ്ട് ഈ ഭൂമിയെ വിട്ടു പിരിയേണ്ടി വരുന്ന ജീവജാലങ്ങളുടെ പട്ടിക നീളുകയാണ് .അടുത്ത കാലത്ത് ഞാന്‍ നിരീക്ഷിക്കാനിടയായ ഒരു രസകരമായ വസ്തുതയുണ്ട് .ചിത്രശലഭങ്ങളുടെ ആതിഥേയ സസ്യങ്ങളെക്കൂറിച്ചാണത്.ചിത്രശലഭങ്ങളുടെ കാറ്റര്‍പില്ലറുകള്‍ക്ക് ആഹാരമായിട്ടുള്ളതോ ചിത്രശലഭങ്ങള്‍ തേന്‍ നുകരാനെത്തുന്നതോ ആയ ചെടികളെയാണ് ആതിഥേയ സസ്യങ്ങളെന്ന് വിളിക്കുന്നത്. ഓരോ ചിത്രശലഭത്തിനും അതിന്റെ ലാര്‍വാഭക്ഷണസസ്യം പ്രത്യേകമാണ്.
ഉദാഹരണത്തിന് എരിക്കുതപ്പി എന്നൊരു ചിത്രശലഭമുണ്ട് .ഇതിന്റെ ലാര്‍വകള്‍ എരുക്കിലയാണ് തിന്നുക.
കരിനീലക്കടുവ എന്ന ചിത്രശലഭത്തിന്റെ ലാര്‍വ വട്ടക്കാക്കക്കൊടി എന്നവള്ളിച്ചെടിയുടെ ഇലകള്‍ തിന്നാണ്
വളരുന്നത്. വട്ടക്കാക്കക്കൊടി ഇല്ലാതാവുമ്പോള്‍ കരിനീലക്കടുവയെ കാണാതാവുമെന്ന് പറയേണ്ടതില്ലല്ലോ..
നമുക്ക് പൂമ്പാറ്റകളുടെയും അവയുടെ ലാര്‍വകളുടെയും ഭക്ഷണസസ്യങ്ങളുടെ ഒരു പട്ടിക പരിശോധിച്ചുനോക്കാം

ചിത്രശലഭം ......ലാര്‍വാഭക്ഷണസസ്യം
നാട്ടുറോസ്................................................ഈശ്വരമൂലി
ചക്കരശലഭം.............................................ഈശ്വരമൂലി
തകരമുത്തി................................................പൊന്നാംതകര
മഞ്ഞത്തകരമുത്തി.....................................പൊന്നാംതകര
ആവണച്ചോപ്പന്‍ ‍.......................................ആവണക്ക്
ചിത്രകന്‍ ..................................................കൊടിത്തൂവ
മയില്‍ക്കണ്ണി..............................................വയല്‍ച്ചുള്ളി
വയല്‍ക്കോത............................................വയല്‍ച്ചുള്ളി
വന്‍ ചൊട്ടശലഭം.......................................കുറുന്തോട്ടി
നാട്ടുകോമാളി.............................................കൊട്ടമുള്ള്
ചെങ്കോമാളി...............................................ഇലമുളച്ചി
പുള്ളിച്ചാടന്‍ ‍.............................................ഊരം
എരിക്കുതപ്പി..............................................എരിക്ക്
കരിനീലക്കടുവ...........................................വട്ടക്കാക്കക്കൊടി
നീലക്കടുവ.................................................വട്ടക്കാക്കക്കൊടി

പൊതുവായ തേന്‍ ചെടികള്‍
കൃഷ്ണകിരീടം
തെച്ചി
കൊങ്ങിണി

പൂമ്പാറ്റകള്‍ നീരൂറ്റിക്കുടിക്കുന്ന ചെടികള്‍
കിലുക്കി
തേള്‍ക്കട


ഈ പട്ടികയിലുള്ള മിക്ക സസ്യങ്ങളും ഇന്ന് നമ്മുടെ തൊടികള്‍ക്ക് പുറത്താണെന്നതാണ് ഞാന്‍ നിരീക്ഷിച്ച
രസകരമായ ആ വസ്തുത.ഏറ്റവും വലിയ ശലഭമായ ഗരുഡശലഭം, മനോഹരികളായ ചക്കരശലഭം, നാട്ടു
റോസ് എന്നിവയുടെ ലാര്‍വാഭക്ഷണ സസ്യമാണ് ഈശ്വരമൂലി. പക്ഷേ, ഈ സസ്യം ഒരു പഞ്ചായത്ത് ചുറ്റളവില്‍ പത്തുവള്ളി കണ്ടാല്‍ ഭാഗ്യം എന്നേ വിചാരിക്കാനാവൂ.പ്രത്യക്ഷത്തില്‍ ‍മനുഷ്യോപകാരപ്രദമല്ലെന്നു കണ്ട് വെട്ടിത്തെളിച്ച് ഇല്ലാതാക്കിയതാണ്, ഈ ചെടിയെ. എരിക്കുകളുടെ കാര്യമാണ് ഏറ്റവും രസകരം.
എരിക്കുകളും പൊന്നാംതകരകളും വീട്ടില്‍ നിന്ന്അടിച്ചുപുറത്താക്കപ്പെടുകയും ബസ് സ്റ്റാന്റിലും റെയില്‍ വേ സ്റ്റേഷനിലും വഴിയോരങ്ങളിലും അന്തിയുറങ്ങുകയും ചെയ്യുന്ന തെണ്ടികളെപ്പോലെയായിരിക്കുന്നു.
ഒറ്റ എരിക്കുചെടി പോലും ഒരു തൊടിയിലുമില്ല. എന്നാല്‍ വഴിയോരത്താകെ അതാ അഭയാര്‍ത്ഥികളായി തന്റെ വംശത്തെ കൊന്നൊടുക്കല്ലേ എന്ന പ്രാര്‍ത്ഥനയോടെ നില്‍ക്കുകയാണവ. പൊന്നാംതകരകളും
അങ്ങനെ തന്നെ. വട്ടക്കാക്കക്കൊടി, മുളകുനാറി തുടങ്ങിയ ചെടികള്‍ ഈശ്വരമൂലി പോലെതന്നെ നാമാവശേഷമായിക്കൊണ്ടിരിക്കുന്നു.
ആവണക്ക്, കൊടിത്തൂവ, വയല്‍ച്ചുള്ളി, കുറുന്തോട്ടി, കൊട്ടമുള്ള്, ഇലമുളച്ചി, ഊരം തുടങ്ങിയ സസ്യങ്ങളും
കൃഷിയിടങ്ങളാക്കപ്പെട്ട ഭൂമിയില്‍ നിന്ന് പുറത്ത്തന്നെയാണ് .മിക്കവാറും എല്ല ലാര്‍വാ ഭക്ഷണ സസ്യങ്ങളും ഒന്നാംതരം ഔഷധങ്ങളാണ്.ഔഷധ നിര്‍മാണത്തിന് വേണ്ടിയും അവ പറിച്ചു പോവുന്നുണ്ട്.
പക്ഷേ, പകരം വെച്ചുപിടിപ്പിക്കാന്‍ എത്ര ഔഷധ നിര്‍മാണ കമ്പനികള്‍ തയ്യാറായിട്ടുണ്ടോ എന്തോ...?
കുറുന്തോട്ടി പറിച്ച് പറിച്ച് ഇല്ലാതായി.
ഈ പട്ടികയിലെ എല്ലാ ചെടികളെയും ഇപ്പോള്‍ സംരക്ഷിച്ചുവരുന്നത് നമ്മുടെ പി.ഡബ്ലിയു.ഡി യും റയില്‍ വേ വകുപ്പുമാണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ ചിരിക്കുമോ...?റോഡരികുകളും റയിലരികുകളും വ്ര്ത്തിയാക്കിയെടുക്കണമെന്നോ പൂന്തോട്ടമാക്കണമെന്നോ ഏതെങ്കിലും മന്ത്രിക്കു തോന്നാത്തത് ഭാഗ്യമെന്നല്ലാതെ എന്തു പറയാന്‍ ...
ഇതുകൊണ്ടും രക്ഷപ്പെടാത്ത ചില ചെടികളുണ്ട് .അവയിലൊന്നാണ് വയല്‍ ചുള്ളി.നാലഞ്ചുതരം ശലഭങ്ങളുടെ ലാര്‍വാ ഭക്ഷണ സസ്യമാണ് ഈ ഔഷധച്ചെടി.പാടം നികത്തുന്നവരേ..... വയല്‍ച്ചുള്ളിയെ പുനരധിവസിപ്പിക്കേണ്ടതല്ലേ...?
പാടത്തല്ലാതെ വീടു വെക്കാന്‍ വേറെ സ്ഥലമില്ലെങ്കില്‍ കേരളീയര്‍ എന്തു ചെയ്യും? കുന്നത്തു വീടു വെക്കാന്‍
പറ്റുമോ...?വനം കയ്യേറി വീടു വെക്കന്‍ പറ്റുമോ...?ഒന്നിനും സമ്മതിക്കില്ല ഈ പരിസ്തിഥിക്കാര്‍. പാടത്തെങ്കില്‍ പാടത്ത് വീടു പണി നടന്നാലല്ലേ കേരളീയര്‍ക്ക് പണിയുണ്ടാവൂ.
പ്രിയ കേരളീയരേ ,ഞങ്ങള്‍ പാടത്തു താമസിക്കുന്ന ഞവുഞ്ഞിലുകള്‍ ,ഞണ്ടൂകള്‍ ,മീനുകള്‍ ,തുമ്പികളുടെ ലാര്‍വകള്‍ , തവളകള്‍ ... എല്ലാരുംകൂടി നിങ്ങളുടെ
വീട്ടിലേക്ക് വരട്ടേ...?
വീടുനിര്‍മാണത്വരയില്‍ ഇല്ലാതാവുന്ന കുന്നുകളില്‍ നിന്ന് ഇലമുളച്ചിയും മഷിത്തണ്ടും കരയുകയാണ്...
വരും തലമുറകള്‍ക്ക് ഇലമുളച്ചിയുടെയും മഷിത്തണ്ടിന്റെയും മണമുള്ള ബാല്യകാലമുണ്ടാവില്ല.അല്ലെങ്കില് ‍എന്തിനാണ് അങ്ങനെയൊരു ബാല്യകാലം.
യൂണീഫോമും റ്റൈയുമണിയിച്ച്ജീപ്പിലേക്ക് തള്ളിക്കയറ്റി വഴിയിലെ പച്ചപ്പു കാട്ടാതെ നാം വളര്‍ത്തിയെടുക്കുന്ന ഈ കുഞ്ഞുങ്ങള്‍ക്ക് വേണ്ടത്ര സിന്തറ്റിക് ഗന്ധങ്ങളുണ്ടല്ലോ...

പുരോ...ഗമനം

ഞാന്‍ മുന്നോട്ടു പോകുമ്പോള്‍
പച്ചിലകള്‍ നിറഞ്ഞ മരങ്ങള്‍
പിന്നോട്ടൂ പോവുന്നു...
കൈ വീശുന്ന കുട്ടികള്‍
പിന്നോട്ടൂ പോവുന്നു...
ഓടിട്ട വീടുകള്‍ നിറഞ്ഞ വഴിയോരങ്ങള്‍
പിന്നോട്ടൂ പോവുന്നു...
ഒരു മല" അങ്ങന്നെ "
പിന്നോട്ടൂ പോവുന്നു...
വണ്ടിയ്ക്കടിപ്പെട്ട പട്ടിയുടെ കരച്ചില്‍
പിന്നോട്ടൂ പോവുന്നു...
ഞാന്‍ മാത്രം മുന്നോട്ടു പോവുന്നു...
ഈ ഭൂമി "അങ്ങന്നെ 'പിന്നോട്ടു പോവുന്നു...
ഒരു മേഘം മാത്രം "ഒപ്പമുണ്ട് ഒപ്പമുണ്ട് "
എന്നുപറഞ്ഞു കുതിക്കുന്നു...

വ്യാജേന........

ചോദ്യം:
‘വ്യാജേന..’ വാക്യത്തില്‍ പ്രയോഗിക്കുക.

ഉത്തരം:
ഒരു ഓന്ത്, ദിനോസര്‍ എന്ന വ്യാജേന, വായ പൊളിച്ച്....
(ബാക്കി മാഷ് ചെയ്താ മതി...)
ഒരു പ്രാന്തന്‍ , കാമുകന്‍ എന്ന വ്യാജേന
ഒരു പെണ്ണിനെ പ്രാപിച്ച്....
തന്തൈ എന്ന വ്യാജേന, അധികാരം കാണിച്ച്
‘ഇടത്തു വാ വലത്തു വാ...’
മകന്‍ എന്ന വ്യാജേന,
സമാധാനത്തോട്ടത്തിന് തീ വെച്ച്...
സില്‍ബന്ധി എന്ന വ്യാജേന,
തോളത്തു കയ്യിട്ട് ഞെക്കി ഞെക്കി...
കവി എന്ന വ്യാജേന വയനക്കാരുടെ
സമയം മിനക്കെടുത്തി...
ഒരു ജന്മം എന്ന വ്യാജേന
ദൈവത്തെ പറ്റിച്ച്...
ഹോ ....ഹോ... ന്റെ മാഷേ
പ്രയോഗം എപ്പടി...?

വഴുവഴുപ്പന്‍

അച്ഛനില്‍ നിന്നു വഴുതി
അമ്മയില്‍ നിന്നു വഴുതി
ഭാര്യയില്‍ നിന്നു വഴുതി
മക്കളില്‍ നിന്നു വഴുതി
പുസ്തകങ്ങളില്‍ നിന്നു വഴുതി
പേനയില്‍ നിന്നു വഴുതി
ആലോചനകളില്‍ നിന്നു വഴുതി
ഓര്‍മ്മകളില്‍ നിന്നു വഴുതി
സ്വപ്നങ്ങളില്‍ നിന്നു വഴുതി
നോട്ടങ്ങളില്‍ നിന്നു വഴുതി
പറച്ചിലുകളില്‍ നിന്നു വഴുതി
വേദനകളില്‍ നിന്നു വഴുതി
പുഞ്ചിരികളില്‍ നിന്നു വഴുതി
വിഷത്തില്‍ നിന്നു വഴുതി
കയറില്‍ നിന്നു വഴുതി
ജീവിക്കുകയാണൊരു ശവം.

ബ്ബബ്ബബ്ബ’

തലയില്ലാത്ത ശവങ്ങള്‍ക്കിടയില്‍
ഉടലില്ലാത്തൊരു വാക്ക്,
എല്ലാം വിഴുങ്ങുവാനായി
പിളര്‍ത്തുകയാണു വായ:
ബ്ബബ്ബബ്ബ’

ശത്രുപാളയത്തില്‍ കുടുങ്ങിയ
സ്ത്രീകളോടും കുട്ടികളോടും
അവരുടെ ദൈവങ്ങള്‍ പറയുകയാണ്:
ബ്ബ ബ്ബ ബ്ബ

നിരന്തരമായി യുദ്ധങ്ങള്‍ നടത്തുന്ന
ഒരു രാജ്യം നഖങ്ങളും ദംഷ്ട്ര കളും മറച്ചു
വെച്ചു ന്യായീകരിക്കുകയാണ്:
ബ്ബ ബ്ബ ബ്ബ

പരാജിതനായ ഭരണാധികാരിയുടെ
പത്രസമ്മേളനങ്ങളില്‍
എല്ലാ ടേപ്പുകളിലും പതിയുകയാണ്:
ബ്ബ ബ്ബ ബ്ബ